മാന്നാർ: ചെന്നിത്തലയിൽ പഞ്ചായത്ത് അധികൃതർ അനധികൃതമായി വസ്തുവിൽ അതിക്രമിച്ചുകയറി മരങ്ങൾ മുറിച്ചുമാറ്റിയതായി പരാതി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 19-ാം വാർഡിൽ ചെന്നിത്തല തെക്ക് ജയഭവനിൽ മുൻ പഞ്ചായത്ത് ഉദ്യോഗസ്ഥ കൂടിയായ എം.ബി. അമ്മിണിക്കുട്ടിയാണ് പരാതിയുമായി രംഗത്തുവന്നത്.
അമ്മിണിക്കുട്ടിയുടെ പേരിലുള്ള വസ്തുവിന്റെ അതിർത്തിയിൽ അപകടകരമായി നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിന് കൃത്യമായ മറുപടി നൽകുകയും അതനുസരിച്ച് ബുദ്ധിമുട്ടായി നിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.
എന്നിട്ടും അദാലത്തിൽ പങ്കെടുക്കാൻ അദാലത്തിന്റെ തലേദിവസം ഫോണിലൂടെ വിളിച്ചറിയിച്ചപ്പോൾ അസൗകര്യം മൂലം പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതാണ്. ഇതിനുശേഷം വീണ്ടും വൃക്ഷങ്ങൾ മുറിക്കണമെന്നാവശ്യപ്പെട്ട് വസ്തു ഉടമയുടെ മകൻ ജിജി രാജിന്റെ പേരിൽ നോട്ടീസ് വരികയും അതിനും മറുപടി നൽകുകയും ചെയ്തിതിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം രാവിലെ പഞ്ചായത്ത് പ്രസിഡന്റ് ബിനുരാജ്, വാർഡ് മെംബർ തോമസുകുട്ടി കടവിൽ, പഞ്ചായത്ത് ജീവനക്കാരൻ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അനധികൃതമായി പുരയിടത്തിൽ കടന്നുകയറുകയും 25 വർഷത്തോളം പഴക്കമുള്ള മഹാഗണി ഉൾപ്പെടെയുള്ള വൻമരങ്ങൾ യാതൊരു മുന്നറിയിപ്പുമില്ലാതെ മുറിച്ചുമാറ്റിയെന്നും ഇതുമൂലം ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായും അമ്മിണിക്കുട്ടിയും കുടുംബവും ആരോപിച്ചു.
പൊതുജനങ്ങൾക്ക് യാതൊരുവിധ അപകടഭീഷണിയുമില്ലാതിരുന്ന മരങ്ങൾ വെട്ടിമാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കിയ കുടുംബം, സംഭവത്തിൽ മാന്നാർ പോലീസ് സ്റ്റേഷനിലും പഞ്ചായത്ത് സെക്രട്ടറിക്കും പരാത്രി നൽകി. നഷ്ടപരിഹാര ആവശ്യപ്പെട്ട് കോടതിയെയും സമീപിച്ചിരിക്കുകയാണ്.